കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമാന ചിന്താഗതിക്കാരുമായി ഒരുമിക്കാന്‍ അവകാശമുണ്ടന്ന് ഹൈക്കോടതി. അവരെ വീട്ടില്‍ അടച്ചിടാനാവില്ലെന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷും കെപി ജ്യോതീന്ദ്രനാഥും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മകനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് അമ്മ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.
മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്നായിരുന്നു അമ്മയുടെ വാദം. ശാരീരികമായോ മാനസികമായോ മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല. അവനു ചില മാനസിക പ്രശ്‌നങ്ങളുണ്ട്. ഇത് ദുരുപയോഗം ചെയ്ത് ഏതാനും ആളുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഇവരുടെ സ്വാധീനത്തില്‍ പെട്ടാന്‍ മകന്‍ എബി ജെയിംസ് എന്ന പേര് അരുന്ധതി എന്നു മാറ്റിയത്. ഇവരുടെ ദുരുദ്ദേശ്യപരമായ ആവശ്യങ്ങള്‍ക്കു മകനെ ഉപയോഗിക്കുകയാണെന്നും അമ്മ കോടതിയില്‍ വാദിച്ചു.
അമ്മയുടെ വാദങ്ങള്‍ എതിര്‍ത്ത എബി താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും പേര് അരുന്ധതി എന്നു മാറ്റിയതായും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം എബിയുടെ മാനസിക നില വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. മാനസിക നിലയിലോ ചിന്താശക്തിയിലോ തകരാര്‍ ഒന്നുമില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എബിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ചെറുപ്പം മുതല്‍ താന്‍ സ്ത്രീകളെപ്പോലെയാണ് വസ്ത്രം ധരിക്കുന്നതെന്നും അവരുമായി അടുപ്പമുള്ളതെന്നും എബി കോടതിയെ അറിയിച്ചു. തനിക്ക് ഒരു സ്ത്രീയുടെ മനസാണുള്ളത്. പുരുഷവേഷം തനിക്കു ചേരില്ലെന്നും എബി പറഞ്ഞു. സ്്ത്രീയായി ജീവിക്കാന്‍ അനുവദിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും എബി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ