തിയേറ്ററിനുള്ളില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയാണെന്ന് മന്ത്രി കെടി ജലീല്‍. എന്റെ പേരു പറയാതെ എന്നാല്‍ ഞാനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമ ധര്‍മ്മത്തിന് നിരക്കുന്നതല്ലെന്നും ജലീല്‍ വ്യക്തമാക്കി.
വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും. ' ജയ് ഹിന്ദ് ' ചാനലിനെ ആയിരം വട്ടം വെല്ലുവിളിക്കുന്നുവെന്നും തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂവെന്നും ജലീല്‍ പറഞ്ഞു.
രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പിച്ച ഈര്‍ഷ്യ തീര്‍ക്കേണ്ടത് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല. തെളിവു കൊണ്ടുവരാന്‍ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയെ മലപ്പുറം ജില്ലയിലെ മന്ത്രി സഹായിച്ചെന്ന് സൂചന, എന്ന തരത്തില്‍ ജയ് ഹിന്ദ് ടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജലീല്‍ ചാനലിനെ വെല്ലുവിളിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററിൽവെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാൽ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടൽ വിവരണാതീതമാണ് . പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ് . അത്കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികൾ കൈകൊള്ളുന്നതും . DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ . സർക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നത് . മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ "ജയ്ഹിന്ദ്" ചാനലാണ് ഫ്ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത് . എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല . ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും . " ജയ് ഹിന്ദ് " ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു . തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂ .
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപിച്ച "ഈർഷ്യ" തീർക്കേണ്ടത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല . നേർക്കുനേർ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി ... എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല .... എനിക്കതിന് കഴിയില്ല .... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ . സത്യമേവ ജയതേ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ