തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കൈക്കൊണ്ട നിലപാടുകളെ മുൻനിർത്തി തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. വിഷയത്തിലെ തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. അക്രമികൾ ആശ്രമത്തിലെ രണ്ടു കാറുകൾ തീയിട്ടു നശിപ്പിക്കുകയും, ആശ്രമത്തിനു മുന്നിൽ റീത്ത് വയ്ക്കുകയും ചെയ്തിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചതും ഈ വിഷയത്തിൽ ബിജെപിക്കും സംഘപരിവാറിനും എതിരായി അദ്ദേഹം സംസാരിച്ചതുമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ പേരിൽ അദ്ദേഹത്തിനു നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ