വയനാട്: ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ കാണാതായവർക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഇതോടെ തിരച്ചിലിന് വേഗം കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഇനി 21 പേരെ കൂടിയാണ് ഇവിടെനിന്ന് കണ്ടെത്താനുള്ളത്. 38 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്ന് ഉച്ചയോടെ കവളപ്പാറയിലെത്തും.മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും.
ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയില്‍ പ്രത്യേകം തിരച്ചില്‍ നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ