തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്. ഈ മാസം മാത്രം മൂന്ന് പേര്‍ എച്ച് വൺ എൻ വൺ ബാധിച്ച് മരിക്കുകയും 38പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേർ കഴിയുന്ന സാഹചര്യത്തിൽ പടരാനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്നും ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവർക്ക് കൂടുതൽ കരുതൽ നൽകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ