കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. കൊച്ചി കോർപറേഷന്‍റെ മാലിന്യവുമായെത്തിയ പത്തോളം ടിപ്പർ ലോറികളാണ് സമീപ വാസികൾ തടഞ്ഞത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതിനാൽ പൊലീസെത്തി വാഹനങ്ങൾ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞത്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന നിലപാട് കോർപറേഷൻ എടുത്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാഹനങ്ങളെത്തിയാൽ തടയുമെന്ന് പറഞ്ഞ നാട്ടുകാർ മാലിന്യവുമായെത്തിയ ലോറിയുടെ താക്കോലടക്കം പിടിച്ച് വാങ്ങിയാണ് പ്രതിഷേധിച്ചത്.
ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കൊടുവിൽ പൊലീസ് സമരക്കാരുമായി ചർച്ച നടത്തി വാഹനങ്ങൾ കടത്തിവിടാനുള്ള സാഹചര്യമൊരുക്കി. പ്രതിഷേധക്കാർ പിടിച്ചുവാങ്ങിയ താക്കോൽ തിരിച്ചുനൽകി. അതേസമയം വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീ പിടിത്തമുണ്ടായിരുന്നു. ഇതോടെ മാലിന്യ നിർമാർജനം ഏതാണ്ട് നിലച്ച മട്ടായിരുന്നു. കൊച്ചി നഗരത്തിൽ മിക്കയിടത്തും മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ട നിലയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ