തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസി കേരള ക്ഷേമ ആക്ടില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്റ് നല്കുന്നതുമാണ് പദ്ധതി
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.
പ്രവാസി ജീവിതം നയിക്കുന്നവർക്കും തിരിച്ചുവന്നവർക്കും കേരളത്തിന് പുറത്തുള്ള മലയാളികൾക്കും പദ്ധതിയിൽ അംഗമാകാം. മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ ഒറ്റത്തവണയായി (ലക്ഷങ്ങളുടെ ഗുണിതങ്ങളായി) പദ്ധതിയിൽ നിക്ഷേപിക്കാം.നിക്ഷേപിച്ച് മൂന്നു വർഷം കഴിയുമ്പോൾ പ്രതിമാസം 10 ശതമാനം മിനിമം ലാഭവിഹിതം നിക്ഷേപകന്റെ അക്കൗണ്ടിൽ ലഭിക്കും. ഉദാഹരണത്തിന് അഞ്ചു ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് മൂന്നു വർഷം കഴിഞ്ഞാൽ 5000 രൂപക്കുമേൽ ലാഭവിഹിതമായി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മരണം വരെ നിക്ഷേപകന് ലാഭവിഹിതം ലഭിക്കും. മരണശേഷം ഭാര്യക്കോ/ഭർത്താവിനോ ഇതേ സംഖ്യ ലഭിക്കും. ഭാര്യ/ഭർത്താവ് മരിച്ചുകഴിഞ്ഞാൽ നിക്ഷേപിച്ച തുക മൂന്നു വർഷത്തെ ലാഭവിഹിതം കൂടി ഉൾപ്പെടുത്തി മക്കൾക്കോ നോമിനിക്കോ നിയമാനുസൃത അവകാശികൾക്കോ ലഭിക്കും. അതിനുശേഷം ലാഭവിഹിതം ഉണ്ടായിരിക്കില്ല. നിക്ഷേപകനും അയാളുടെ മരണശേഷം ലാഭവിഹിതം ലഭിക്കുന്ന ആൾക്കോ ഇടക്കുവെച്ച് പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ