കേരളം

ജീവനും സ്വത്തിനും സര്‍ക്കാര്‍ ഉത്തരവാദിയാവും ; ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ ഉത്തരവാദിയാവുമെന്ന് ഗവര്‍ണര്‍. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനും സമാധാനം ഇല്ലാതെയാക്കുന്നതിനുമുള്ള ഒരുനടപടിയും അനുവദിക്കില്ലെന്നും ഹര്‍ത്താലില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. സേവനങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തിയ ബയോ മെട്രിക് പഞ്ചിങ് സംവിധാനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി 15 ശതമാനം സംവരണം വനിതകള്‍ക്കായി ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

വികസനം സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയാണ്. 41,000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കി വച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് മലബാര്‍ മേഖലയ്ക്ക് ആശ്വാസമാണ്. സഹകരണ സ്ഥാപനങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. വ്യാപാര ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കാര്യക്ഷമമാക്കും. ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ച്വര്‍ സ്‌കീമും, നവകേരള നിര്‍മ്മാണത്തിനായി വണ്‍ഡോര്‍ കോറിഡോറും പുതിയതായി കൊണ്ടുവരും. ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു. അഴീക്കല്‍ തുറമുഖവും ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

വികസന നേട്ടങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയെന്ന ദുരനുഭവം കേരളത്തിന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങളാണ് അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടാന്‍ കാരണമായത്. കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയെ, അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ നല്ലൊരു നാളയെ കെട്ടിപ്പടുക്കുന്നതിനായി ഉപയോഗിക്കാമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി