മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചു. ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് സമ്മതമറിയിച്ചത്. ഇതിനായി രക്ത സാമ്പിളുകൾ നൽകണമെന്ന് പൊലീസ് ബിനോയിയോട് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച രക്ത സാമ്പിളുകൾ ഹാജരാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ബിനോയ് മടങ്ങി. അടുത്ത ആഴ്ച വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ദിൻഡോഷി കോടതി വ്യക്തമാക്കിയിരുന്നു.
പീഡന പരാതിയിൽ കർശന ഉപാധികളോടെയാണ് ബിനോയിക്ക് മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്. കൃത്യമായ തെളിവുകൾ ഹാജരാക്കാം എന്ന ബിനോയ് കോടിയേരിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 25000 രൂപ ജാമ്യത്തുക കെട്ടി വയ്ക്കാനും എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ വാദത്തിനിടെ ഡിഎൻഎ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകൻ അന്ന് വാദിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ