ചേര്‍ത്തല: ആലപ്പുഴയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് പ്രദേശവാസികളെ നിപ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്നും റിപ്പോർട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം നിലച്ചുകിടന്ന ഗോഡൗണിന്റെ ഒരു വാതില്‍ തുറന്നു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതായിരുന്നു വവ്വാലുകളുടെയും കവാടമെന്നാണ് നിരീക്ഷണം. മഴയിലോ, കാറ്റിലോ,അല്ലെങ്കില്‍ മനുഷ്യര്‍ ആരെങ്കിലും മൂലം വാതില്‍ അടഞ്ഞുപോയി വവ്വാലുകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാതെ, വെള്ളവും തീറ്റയുമില്ലാതെ ചത്തുപോയതായിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.
150 ൽ അധികം ചെറിയ വവ്വാലുകളെയാണ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധം മൂലമാണ് പ്രദേശവാസികള്‍ ഇത് അറിഞ്ഞത്. വവ്വാലുകള്‍ ശ്വാസം മുട്ടി ചത്തെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ വവ്വാലുകളുടെ ശ്വാസകോശ ഭാഗങ്ങള്‍ പുഴുവരിച്ചു പോയതിനാല്‍ ശ്വാസം മുട്ടി ചത്തെന്നതിനെ സ്ഥിരികരിക്കാനായില്ല. ചത്തത് നരിച്ചീറുകളാണ്. വലിയ വവ്വാലുകള്‍ മാത്രമാണ് നിപ വാഹകരെന്നും നിപ ബാധിച്ച് വവ്വാലുകള്‍ ചാകില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ