പത്തനംതിട്ട : ശബരിമലയെ തകർക്കാൻ ശ്രമിച്ചത് രാമനാമം ജപിച്ച് ഭക്തരെ ഓടിച്ചവരാണെന്ന് മന്ത്രി എംഎം മണി. എന്നാൽ അവസാനം പഴി മുഴുവനും അവിടെ കുഴപ്പമുണ്ടാക്കിയവർക്കല്ല, നിയമവും ന്യായവും സംരക്ഷിക്കാൻ നിൽക്കുന്നവർക്കാണെന്ന് മന്ത്രി പറഞ്ഞു. വരുമാനം കുറയുമെന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ ദേവസ്വം ബോർഡിന് 100 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
റാന്നി പെരുനാട്ടിൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.
'ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നൊക്കെ പറഞ്ഞു. അവിടെ രാമനാമം ജപിച്ച് വരുന്ന ആളുകളെ ഒക്കെ ഓടിച്ചത് ആരാണെന്നൊക്കെ ഈ നാട്ടിലുള്ള ആളുകൾക്ക് അറിയാം. പക്ഷേ ആക്ഷേപം എന്നാ. അവിടെ കുഴപ്പമുണ്ടാക്കിയവർക്കല്ല നിയമവും ന്യായവുമൊക്കെ സംരക്ഷിക്കാൻ നിൽക്കുന്നവർക്കാണ് അവസാനം പഴിദോഷം.
അതുകൊണ്ട് ദേ 739 കോടി രൂപ. ദേവസ്വം ബോർഡിന്റെ വരുമാനം കുറയുവോ. ഒരു വരുമാനവും കുറയുകില്ല. 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും കൊണ്ടു പോയി തിന്നട്ടെ.ഈ ഗവൺമെന്റ് വച്ചതാ. ബഡ്ജറ്റിലാ നിർദ്ദേശം വച്ചത്. ആ കാര്യത്തിൽ ആശങ്കയില്ല' മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ