കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്കുള്ള ലാൻഡിങിനിടെ വിമാനം ഓടയിൽ വീണ സംഭവത്തിൽ പൈലറ്റ് കുറ്റക്കാരൻ എന്ന് അന്വേഷണ റിപ്പോർട്ട്. ജൂനിയറായ വനിതാ പൈലറ്റ് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും പൈലറ്റ് അവഗണിക്കുകയായിരുന്നു. 2017 സെപ്തംബറിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനമാണ് ടാക്സിവേയിൽ നിന്ന് തെന്നിമാറി ഓടയിൽ വീണത്. യാത്രക്കാരിൽ ചിലർക്ക് പരിക്കേൽക്കുകയും വിമാനത്തിന് കേടുപാടുണ്ടാവുകയും ചെയ്തു.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് വനിതയായ ജൂനിയർ പൈലറ്റിന്റെ നിർദ്ദേശങ്ങൾ പ്രധാന പൈലറ്റ് അവഗണിച്ചതായി കണ്ടെത്തിയത്. ലാന്‍ഡിങ് സമയത്ത് പ്രധാന പൈലറ്റ് എടുത്ത തെറ്റായ തീരുമനങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോർട്ടിൽ വ്യക്തമാക്കി.
അതിശക്തമായ മഴ വിമാനത്താവളത്തിന്റെ പരിസരത്ത് രാവിലെ പെയ്തിരുന്നതിനെ തുടർന്ന് കാഴ്ച അവ്യക്തമായിരുന്നു. ഇതോടെ സഹ പൈലറ്റായ യുവതി വേഗം കുറച്ച് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്താനും ലാൻഡിങ് നടത്താനും നിർദ്ദേശിച്ചു. എന്നാൽ തന്നെക്കാൾ പരിചയ സമ്പത്തും പ്രായവും കുറവുള്ള പെൺകുട്ടി പറയുന്നത് കേൾക്കാൻ പ്രധാന പൈലറ്റ് വിസമ്മതിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.
വിമാനം തിരിക്കേണ്ടതിന് 90 മീറ്റർ മുമ്പ് ടേൺ ചെയ്തുവെന്നും ഇയാൾ മദ്യപിച്ചിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർ തമ്മിലുള്ള പ്രായവ്യത്യാസം കൂടി പരിഗണിച്ച ശേഷം മാത്രമേ ഡ്യൂട്ടിക്കിടാവൂ എന്നും അന്വേഷണക്കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ