കേരളം

കടക്കാരെ പേടിച്ച് വീട്ടില്‍ 'കളളനെ' കയറ്റി; കായംകുളത്തെ സ്വര്‍ണമോഷണം കെട്ടുകഥയെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  അന്വേഷണസംഘത്തെ കറക്കിയ സ്വര്‍ണമോഷണ കേസ് കെട്ടുകഥയെന്ന് പൊലീസ്. ആളില്ലാത്ത വീട് കുത്തിത്തുറന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന പരാതിയാണ് കെട്ടുകഥയെന്ന് പൊലീസ് വ്യക്തമാക്കി.കടക്കാരില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണകഥയെന്ന് പൊലീസ് പറയുന്നു.

കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി സന്തോഷ്പവാറി(39)ന്റെ വീട്ടില്‍ നിന്നും അരക്കിലോ സ്വര്‍ണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയെന്നായിരുന്നു പരാതി. കഴിഞ്ഞ നാലിന് രാത്രി സന്തോഷ്പവാറും കുടുംബവും ചേര്‍ത്തലയിലുള്ള ബന്ധുവീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തിയത്. വീടിന്റെ മുന്‍വശത്തെ കതക് കുത്തിത്തുറന്ന നിലയില്‍ കണ്ടുവെന്നും വീടിനുള്ളില്‍ കയറിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 

മെത്തക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും തെളിവും ലഭിച്ചില്ല.  അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കഥ പൊളിഞ്ഞത്.

അടുത്തിടെ, ഇയാള്‍ 50 ലക്ഷത്തോളം രൂപ മുടക്കി വീട് വാങ്ങിയിരുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കടക്കാരില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണകഥയെന്ന് പൊലീസ് പറയുന്നു.കടകളില്‍ നിന്നും സ്വര്‍ണം വാങ്ങി പണത്തിന് പകരം ആഭരണങ്ങള്‍ നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. അക്ഷയതൃതീയയ്ക്ക് വില്‍ക്കാനായി ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയ കടക്കാര്‍ പകരം ആഭരണങ്ങള്‍ ചോദിച്ചതോടെയാണ് ഇവരില്‍ നിന്നും രക്ഷപെടാന്‍ ഇയാള്‍ മോഷണക്കഥ മെനഞ്ഞതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!