പറവൂർ : ശാന്തിവനത്തിലൂടെ കെഎസ്ഇബിയുടെ 110 കെവി ലൈൻ കടന്നു പോകുന്നതിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. 22 മീറ്റർ ഉയരത്തിലൂടെയാണ് ലൈൻ വലിച്ചിരിക്കുന്നത്. ആദ്യം മുറിച്ച് മാറ്റിയത് അല്ലാതെ മറ്റ് മരങ്ങളൊന്നും ഇപ്പോൾ മുറിച്ചിട്ടില്ല. എന്നാൽ ലൈനിലൂടെ വൈദ്യുതി കടത്തി വിടുന്നതിന് മുമ്പ് മരം മുറിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ സൂചന നൽകുന്നത്.
അതേസമയം തിരക്കിട്ട് ശാന്തിവനത്തിലൂടെ ലൈൻ വലിച്ചതിൽ ദുരൂഹതയുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്ഇബി ലൈൻ വലിച്ചതെന്നും സമരസമിതി ആരോപിച്ചു. കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുമ്പാണ് ലൈൻ വലിച്ചത്. ഇത് എഞ്ചിനീയറിങ് രീതികൾക്ക് വിരുദ്ധമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
48 മരങ്ങൾ പദ്ധതിയുടെ ഭാഗമായി മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ടവറിന്റെ ഉയരം നിശ്ചയിച്ചതിലും വർധിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിന് അനുസരിച്ച് ടവറിന്റെ അടിഭാഗം ബലപ്പെടുത്തിയിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നും പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ശാന്തിവനത്തിലൂടെ ലൈൻ വലിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഉടമസ്ഥയായ മീനാ മേനോൻ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യം 21 ന് പരിഗണിക്കാം എന്നാണ് കോടതി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വൈദ്യുതിബോർഡ് തിരക്കിട്ട് ടവർലൈനിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ