കൊച്ചി : കോൺഗ്രസിലെ കെ ആർ പ്രേംകുമാർ കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍. ഇന്നു നടന്നെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ ജെ ആന്റണിയെയാണ് പ്രേംകുമാർ പരാജയപ്പെടുത്തിയത്. 73 അംഗ കൗൺസിലിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രേംകുമാർ 37 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ആര്‍ പ്രേംകുമാര്‍. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്തേണ്ടി വന്നത്. രാവിലെ 11 ന് നടന്ന തെരഞ്ഞെടുപ്പിൽ കളക്ടർ എസ് സുഹാസായിരുന്നു വരണാധികാരി.
മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട് മുന്നണിയിലും കോണ്‍ഗ്രസിലും ഉള്ള അതൃപ്തി യുഡിഎഫ് ക്യാംപിനെ ആശങ്കപ്പെടുത്തിയിരുന്നു. തൃക്കാക്കരയിൽ സംഭവിച്ചതുപോലെ വോട്ട് അസാധുവാകുമോയെന്നും യുഡിഎഫ് ഭയന്നിരുന്നു. ഇതുകണക്കിലെടുത്ത് യുഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരായ ഗീത പ്രഭാകരനെയും ജോസ്‌മേരിയെയും മേയര്‍ സൗമിനി ജെയിന്‍ ഇന്നലെ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.
കോര്‍പ്പറേഷനിലെ ആകെ 73 കൗണ്‍സിലര്‍മാരാണുള്ളത്. ഇതില്‍ യുഡിഎഫിന് 37 ഉം, എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലെ വിജയം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ