കൊല്ലം: പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ പാടുകൾ കുട്ടിയുടെ ശരീരത്തിലുണ്ടെങ്കിലും മർദ്ദനം ഏറ്റിരുന്നില്ലെങ്കിൽ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടിയെ അമ്മ തല്ലിയിരുന്നുവെന്ന ബന്ധുക്കൾ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മ രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിക്ക് മർദ്ദനമേറ്റതായി ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു. എന്നാൽ മർദ്ദനമല്ല മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ പനി കലശലായതിനെ തുടർന്നാണ് ദീപു-രമ്യ ദമ്പതികളുടെ മകൾ ദിയയെ ആശുപത്രിയിൽ എത്തിച്ചത്. പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ