കേരളം

'കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍'; കൊന്നാല്‍ ആശയം ഇല്ലാതാകില്ല: ബിനീഷ് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലക്കാട് അഗളിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെയുളള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. കമ്മ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കുമ്പോള്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലുകളിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് പുറമെ സാംസ്‌കാരിക രംഗത്ത് നിന്ന് അടക്കം വിവിധ മേഖലകളില്‍ നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയുമുണ്ടായി.  ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും പൊലീസ് വേട്ടയെ തളളി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുളള ഒരു കാരണമല്ലെന്ന് ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല.ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്.'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മാവോയിസ്‌റ് ആശയങ്ങളെ പൂര്‍ണ്ണമായി
തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതില്‍ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേര്‍ത്ത് പറയുന്നു മാവോയിസ്‌റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..
ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .
മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.
അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍
സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു ..
കൊല്ലപ്പെട്ടവര്‍ക് ഒരു പിടി രക്തപുഷ്പങ്ങള്‍ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി