കേരളം

എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്; പൊലീസിലെ മാനസിക സംഘര്‍ഷം കുറക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിനു കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനാംഗങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പൊലീസുകാർക്കിടയിലെ ആത്മഹത്യാ പ്രവണത തടയുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ കാര്യങ്ങളിലും പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച വരുമ്പോള്‍ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാല്‍ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹരിക്കാന്‍ ശ്രമിക്കണം. ജില്ലാ പൊലീസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. പൊലീസ് സേനയില്‍ ചേരുന്നവര്‍ക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം.

ഉത്തരവാദിത്തം വളരെ വലുതാണെന്ന് അവര്‍ മനസ്സിലാക്കണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം എപ്പോഴും ഉണ്ടാകാം. ഇതൊക്കെ മാനസിക സംഘര്‍ഷത്തിലേക്കു പോകാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. സേനാംഗങ്ങള്‍ക്കെതിരെ ആരോപണം ഉണ്ടായാല്‍ അതു സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കൂ. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അര്‍ഹതപ്പെട്ട പ്രമോഷന്‍ കൃത്യസമയത്തു നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അര്‍ഹത നേടിയെടുക്കാന്‍ കോടതിയില്‍ പോകേണ്ട സ്ഥിതിയുണ്ടാകരുത്. 

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ധാരാളമായി പൊലീസിലേക്കു വരികയാണ്. സേനയെ സംബന്ധിച്ച് ഇത് അഭിമാനകരമാണ്. ഇത്തരം ഉദ്യോഗസ്ഥരുടെ കഴിവുകള്‍ നല്ല നിലയില്‍ പ്രയോജനപ്പെടുത്തണം. അവര്‍ക്ക് തൊഴിലില്‍ പ്രോത്സാഹനം നല്‍കണം. അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ സേനയാണ് കേരള പൊലീസ്. കുറ്റാന്വേഷണത്തിലും ക്രസമാധാനപാലനത്തിലും വലിയ മികവു പുലര്‍ത്തുന്നുണ്ട്. സ്ത്രീസൗഹാര്‍ദപരമായ നിലപാടാണ് പൊലീസിനുള്ളത്. ഇതൊക്കെയാണെങ്കിലും പൊലീസിന്‍റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ തെറ്റു ചെയ്യുന്നവരോട് ഒരു വിട്ടുവീഴ്ചയും പൊലീസിനുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്