വണ്ടിപ്പെരിയാർ: ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ ഗൃഹനാഥൻ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസർ എസ്എൻവി വീട്ടിൽ സി ജയ്മോൻ (55) ആണ് മരിച്ചത്. നഷ്പരിഹാരം തേടി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം വന്നിരുന്നില്ല. ഇത് ജയ്മോനെ മാനസികമായി തളർത്തിയിരുന്നു.
നാശനഷ്ടം തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് ജയമോൻ തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫിസിൽ അപേക്ഷയുമായി എത്തിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞതായാണ് ആരോപണം.
ഇതോടെ ധനസഹായം ലഭിക്കാൻ പോലും സാധ്യതയില്ലെന്ന് ജയ്മോൻ അറിയിച്ചതായി സുഹൃത്തുക്കൾ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ ജയ്മോന്റെ കോഴിക്കാനം 26 പുതുവലിലെ വിളവെടുക്കാൻ പാകമായിരുന്ന ഏലത്തോട്ടം പൂർണമായും നശിച്ചിരുന്നു. എന്നാൽ കൃഷി നശിച്ചു എന്ന പരാതിയുമായി കർഷകൻ നേരിട്ട് സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫിസർ പി എൻ ബീനാമ്മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ