കേരളം

എന്തിനാണ് കര്‍ഷകരെ ഭയക്കുന്നത്?; കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കര്‍ഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ക്രീയാത്മകവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്നത്. 90കളില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് നിയോലിബറല്‍ നയങ്ങള്‍ രാജ്യത്ത് അരങ്ങേറിയത് മുതല്‍ക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കര്‍ഷകരുടെ കണ്ണീരിലും ചോരയിലും കുതിര്‍ന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവര്‍ന്നെടുത്തപ്പോളാണ് ഇന്നവര്‍ പ്രതിഷേധവുമായി  തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വലതുപക്ഷ പാര്‍ട്ടികളുടെ കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കര്‍ഷകര്‍.- മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍  സമരത്തെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ്   കാണുന്നത്. മര്‍ദ്ദനമുറകള്‍ ഉപയോഗിച്ചു കര്‍ഷകരെ നേരിടുകയാണ്. എന്തിനാണ് കര്‍ഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങള്‍ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണ്?ഈ ചോദ്യങ്ങള്‍ പൊതുസമൂഹം ഉറക്കെ ചോദിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇനിയെങ്കിലും കര്‍ഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന  സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സമരം ഒത്തു തീര്‍പ്പാക്കണം. ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം. അവരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് കര്‍ഷകര്‍ക്കനുകൂലമായ നയങ്ങളുമായി മുന്‍പോട്ടു പോകണം. കര്‍ഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിന്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയ്യാറാകണം.- മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത