കോഴിക്കോട്: കർക്കിടക വാവിൽ നടക്കാറുള്ള ബലി തർപ്പണത്തിന് ഇത്തവണ സമ്പൂർണ വിലക്ക്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ബലി തർപ്പണത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണർ വിലക്ക് ഏർപ്പെടുത്തിയത്. ഭക്തർ കൂട്ടമായി എത്തുന്നതിനാൽ കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം.
അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിവാഹ ബുക്കിങ് പുനരാരംഭിക്കാൻ ഗുരുവായൂർ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. നാളെ മുതൽ വിവാഹ ബുക്കിങ് ആരംഭിക്കും. കൗണ്ടറിലും ഗൂഗിൾ ഫോം വഴി ഓൺലൈനായും ബുക്കിങിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ മറ്റന്നാൾ മുതൽ വിവാഹങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹ മണ്ഡപങ്ങളിൽ വച്ച് നടത്തി കൊടുക്കുന്നതാണ്. ഒരു വിവാഹ സംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ഗുരുവായൂർ ദേവസ്വം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ