കോട്ടയം: കൂട്ടുകാരുമൊത്ത് വീട്ടിൽ മദ്യപിച്ചത് ചോദ്യംചെയ്തതിന് കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവല്ലയിലെ നെടുമ്പ്രത്താണ് സംഭവം. 76കാരനായ കമലാസനൻ ആണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൊച്ചുമകളെ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം.
പിതാവ് മരിച്ചുപോയ പെൺകുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം. കമലാസനൻ വീട്ടിൽ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് പെൺകുട്ടിയും മാതാവ് അമ്പിളി പലതവണ എതിർത്തിരുന്നു. സംഭവദിവസം അമ്പിളി പുറത്തുപോയ സമയത്താണ് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചത്. മടങ്ങിയെത്തിയ അമ്പിളി വീട്ടിൽ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതിൽ ക്ഷുഭിതനായി അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് അമ്പിളിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾക്ക് വെട്ടേറ്റത്.
പെൺകുട്ടിയുടെ ഇരു കൈകൾക്കും സാരമായി പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളിട്ടു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമലാസനനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽ പോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ