തൊടുപുഴ: പൊലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ ബീക്കൺ ലൈറ്റ് കാണാതായത് പൊലീസുകാരെ അങ്കലാപ്പിലാക്കി. ലോറേഞ്ചിലെ പൊലീസ് സ്റ്റേഷനിലുള്ള വാഹനത്തിനു മുകളിൽ വെള്ളിയാഴ്ച രാത്രി വരെ തെളിഞ്ഞ ബീക്കൺ ലൈറ്റാണ് ഇന്നലെ കാണാതായത്. അന്വേഷണം നടത്തിയപ്പോൾ കാര്യം വ്യക്തമായി.
മുൻ എസ്ഐയാണ് ഇവിടെ എത്തി ബീക്കൺ ലൈറ്റ് അഴിച്ചു കൊണ്ടുപോയത്. എസ്ഐ മുൻ സ്റ്റേഷനിൽ നിന്നു കൊണ്ടുവന്നതാണ് 12,000 രൂപയോളം വരുന്ന ഈ ലൈറ്റ്. അദ്ദേഹം സ്വന്തം കൈയിൽ നിന്ന് പണം നൽകി വാങ്ങിയതാണെന്നാണ് പറയുന്നത്.
മുട്ടത്തു നിന്നു വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മറ്റൊരു സ്‌റ്റേഷനിലേക്കു പോയ ഇദ്ദേഹം അവിടെ സ്ഥിരമാവുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ എത്തി ബീക്കൺ ലൈറ്റ് അഴിച്ചുകൊണ്ടുപോയി.
ഏതായാലും ലൈറ്റില്ലാതെയാണ് പൊലീസ് വാഹനം ഇന്നലെ നിരത്തിലെത്തിയത്. എന്നാൽ, ലൈറ്റ് എവിടെയെന്ന് അന്വേഷിച്ച നാട്ടുകാരോട് നന്നാക്കാൻ കൊടുത്തു എന്നു പറഞ്ഞു തടിയൂരുകയാണ് പൊലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ