തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. പത്ര പ്രവർത്തക യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിയമനം. ഒരാഴ്ചയായി ശ്രീറാമിനെ നിയമിച്ചിട്ട് എന്നാണ് റിപ്പോർട്ടുകൾ.
വകുപ്പുതല അന്വേഷണത്തിൽ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയമനം. കോടതി വിധി വരുന്നത് വരെ പുറത്തു നിർത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളെടുക്കും.
പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെൻഷൻ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
ഏറ്റവും ഒടുവിൽ സസ്പെൻഷൻ കാലാവധി 90 ദിവസത്തേക്ക് നീട്ടി ഫെബ്രുവരി ഒന്നിന് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി നാലിന് ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി ആറ് മാസം പൂർത്തിയാകാനിരിക്കെയായിരുന്നു 90 ദിവസത്തേക്ക് നീട്ടിയത്.
എന്നാൽ മുഖ്യമന്ത്രി പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷമാണ് തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത്. യൂണിയൻ ജനറൽ സെക്രട്ടറി അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
ദീർഘ നാളത്തേക്ക് ശ്രീറാമിനെ സർവീസിൽ നിന്ന് പുറത്ത് നിർത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. വൈകാരികമായി വിഷയത്തെ സമീപിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോടതിയിലോ, ട്രിബ്യൂണലിലോ വൈകാരികമായ കാര്യങ്ങൾ നിലനിൽക്കില്ല. അത് സർക്കാരിന് തിരിച്ചടിയുണ്ടാക്കും. ശമ്പളം കൈപ്പറ്റി ശ്രീറാം വീട്ടിലിരിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് നിയമന കാര്യത്തിൽ അന്തിമ തീരുമാനമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ