കൊച്ചി: യൂ ട്യൂബർ വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പ്രതികളുടെയും നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണമെന്നായിരുന്നു കോടതിയുടെ പരാമർശം.
നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിർന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിക്രമവും മോഷണവും ഉൾപ്പെടെ തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നത് വരെ മൂന്നു പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ