തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം പരിശോധന നടത്തിയേക്കും. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇന്ന് വീണ്ടും ഇസിജി നടത്തിയ ശേഷമാകും ആൻജിയോഗ്രാം നടത്തുന്നതിൽ തീരുമാനമെടുക്കുക.
ആശുപത്രിയിലെ കാർഡിയാക് ഐസിയുവിലാണ് ശിവശങ്കർ ഇപ്പോഴുള്ളത്. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി അറിഞ്ഞശേഷമാകും സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ ശിവശങ്കറെ ചോദ്യം ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കുക. കടുത്ത ആരോഗ്യപ്രശ്നമില്ലെങ്കിൽ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യുന്നതും കസ്റ്റംസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണർ രാമമൂർത്തി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ രാത്രിയോടെ മടങ്ങി. എൻഐഎയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ