കേരളം

മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വപ്‌ന ; കാന്തപുരവും മകനും പലതവണ കോണ്‍സുലേറ്റിലെത്തി; മകന്റെ ജോലിക്കാര്യത്തിനായി കടകംപള്ളി വന്നെന്നും മൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്ത്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി അടുപ്പമോ ബന്ധമോ ഇല്ലെന്നും സ്വപ്‌ന പറഞ്ഞു. 
 
കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരി വരുമ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ പോയത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന മറുപടി നല്‍കി. 

കാന്തപുരം എ പി അബുബക്കര്‍ മുസലിയാറും മകനും  രണ്ടു തവണയിലധികം കോണ്‍സുല്‍ ഓഫീസിലെത്തിയിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ഇവര്‍ ചര്‍ച്ച നടത്തി. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും തേടിയാണ് ഇവര്‍ വന്നത്. പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന മൊഴി നല്‍കി. 

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ ചൂണ്ടിക്കാട്ടി ഇത് ആരുടെ ഫോണ്‍നമ്പര്‍ ആണെന്ന് അറിയുമോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചു. ഇത് കെ ടി ജലീലിന്റെ നമ്പര്‍ ആണെന്ന് സ്വപ്ന മൊഴി നല്‍കി.  നാലുതവണ വ്യത്യസ്ത ആവശ്യങ്ങളുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടു. റമദാന്‍ കിറ്റ്, അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുമാണ് ജലില്‍ വിളിച്ചത്. പിന്നീട് കോവിഡ് കാലത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട് എന്ന് സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ്  കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത് എന്നും സരിത്ത് വെളിപ്പെടുത്തി.  

കള്ളക്കടത്തിനെക്കുറിച്ച് കോണ്‍സല്‍ ജനറലിന് അറിവില്ല. പക്ഷെ കോണ്‍സല്‍ ജനറലിന് കൊടുക്കാനെന്ന പേരില്‍ റമീസില്‍ നിന്നും തങ്ങള്‍ കമ്മീഷന്‍ വാങ്ങിയിരുന്നു. എന്നാല്‍ അറ്റാഷെയ്ക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു. അവസാനത്തെ രണ്ടു തവണ ഓരോ കണ്‍സൈന്‍മെന്റിനും 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി