തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിൽ സിപിഐ നിലപാട് ഇന്നറിയാം. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിലുള്ള എതിർപ്പിൽ നിന്നും സിപിഐ പിന്നോക്കം പോയിട്ടുണ്ട്.
അതേസമയം ഉടനടി മുന്നണി പ്രവേശനം നൽകേണ്ടെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരണവും തുടർന്ന് മുന്നണി പ്രവേശനം ചർച്ച ചെയ്യാമെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്‍റെ കരുത്ത് ബോധ്യപ്പെട്ട ശേഷം മുന്നണിയിലെടുക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് ഇവരുടെ വാദം. അതേസമയം ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി കടുത്ത എതിർപ്പിലാണ്.
ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വാഗതം ചെയ്യുമ്പോഴും ജില്ലാഘടകങ്ങളുടെയും സംസ്ഥാന നേതാക്കളുടെയും എതിർപ്പാണ് തടസം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിനെ കോട്ടയം ജില്ലാ കൗണ്‍സിൽ എതിർക്കുന്നതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണുന്നു. നാളെ എൽഡിഎഫ് യോഗം ചേരാനിരിക്കെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതും സിപിഐക്ക് മുന്നിൽ വെല്ലുവിളിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ