കോഴിക്കോട്: താമരശ്ശേരി രൂപതാ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന് 87 വയസായിരുന്നു. 13 വർഷം താമരശ്ശേരി രൂപതാ ബിഷപ്പായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
1997 മുതൽ 13 വർഷക്കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം 2010ലാണ് വാർധക്യ സഹജമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ അദ്ദേഹം വലിയ തോതിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്.
സിപിഎം എംഎൽഎയായിരുന്ന മത്തായി ചാക്കോ മരണ ഘട്ടത്തിൽ അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്ന പോൾ ചിറ്റിലപ്പള്ളിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഏറ്റെടുത്തു. തുടർന്ന് പോൾ ചിറ്റിലപ്പള്ളിക്കെതിരെ പിണറായി വിജയൻ നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് കാരണമായത്. എന്നാൽ പിന്നീട് പിണറായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു.1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
1961 ഒക്ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടില്‍ നിന്നു റോമില്‍ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ