കൊല്ലം; കുളത്തൂപ്പുഴയിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ കാമുകി അറസ്റ്റിൽ. ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി നിവാസിൽ രശ്മിയാണ് (25) അറസ്റ്റിലായത്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനിൽ ദിനേശിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ രശ്മിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ദിനേശ് സുഹൃത്തുക്കൾക്കൊപ്പം ഊണ് കഴിക്കുന്നതിനിടെ രശ്മി ഫോൺ വിളിച്ച് പെട്ടെന്ന് വീട്ടിലെത്താൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ ഓട്ടോയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. തുടർന്ന് സുഹൃത്തിനെ തിരിച്ചയച്ചു.
വീട്ടിൽ വച്ച് രശ്മിയും ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ പിടിവലിക്കിടെ രശ്മി ശക്തിയായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചു വീണ ദിനേശ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
കിടപ്പുമുറിയിൽ മരിച്ചുവീണ ദിനേശിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ രശ്മി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രശ്മി തന്നെയാണ് വിവരം പരിസരവാസികളെ അറിയിച്ചത്. വീഴ്ചയിൽ തലയ്‌ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തൂപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുൻ അധ്യാപികയാണ് രശ്മി. സംഭവസമയത്ത് രശ്മിയുടെ അമ്മ തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. രശ്മിയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.
പലപ്പോഴും ദിനേശിന്റെ ഓട്ടോയിലായിരുന്നു രശ്മി സ്കൂളിൽ പോയിരുന്നത്. അങ്ങനെ ഇവർ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ അയൽവാസിയായുമായി രശ്മി നേരത്ത പ്രണയത്തിലായിരുന്നു. അതിന് ശേഷമാണ് ദിനേശിനെ പരിചയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രശ്മിയുടെ മുൻകാമുകനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷം വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ