തിരുവനന്തപുരം : കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മാസം പിഎഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ഒമ്പതു ശതമാനം പലിശയോടെയാകും തുക പിഎഫില്‍ നിക്ഷേപിക്കുക. ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ ആ തുക പിന്‍വലിക്കാനാകും.
പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. 20 കൊല്ലമായിരുന്ന ശൂന്യവേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ദീർഘകാല അവധിയിൽ പോയവർക്ക് തിരികെ വരാൻ സാവകാശം നൽകും. അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ