കൊല്ലം; കോവിഡ് വ്യാപനം യുവാക്കളിൽ അടക്കം ഗുരുതരമാവുകയാണ്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. കോവിഡ് ബാധിതരിൽ ഓക്സിജന്റെ അളവ് കുറയുകയാണ്. ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ളവരാണെന്നും കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ശ്രീലത പറഞ്ഞു.
ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്. ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണമെന്നും ശ്രീലത വ്യക്തമാക്കി.
ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുത്തനെ കുറഞ്ഞു. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന ആര്‍ നോട്ട് ഇപ്പോൾ ശരാശരി നാലായി. രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയ, ശ്വാസ തടസം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് കാണുന്നത്. പലരുടേയും നില വഷളാകുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ