തിരുവനന്തപുരം : കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) ചോദ്യം ചെയ്തതായി കെ ടി ജലീല്‍ എംഎല്‍എ. കേസില്‍ ജൂലൈ 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പാണക്കാട്ടെത്തി ഇഡി ഉദ്യോഗസ്ഥര്‍ തങ്ങളെ ചോദ്യം ചെയ്തുവെന്ന് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ 10 കോടി രൂപ നിക്ഷേപിച്ചു എന്ന കേസിലാണ് തങ്ങളെ ചോദ്യം ചെയ്തത്. ആദായനികുതി രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഇഡി നോട്ടീസിന്റെ രേഖകള്‍ ജലീല്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണ് നോട്ടീസില്‍ ആദ്യത്തേതെന്നും കെ ടി ജലീല്‍ പറഞ്ഞു.
തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരുതരം മാഫിയ പ്രവര്‍ത്തനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്. അതിനെതിരെ ലീഗിനുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് രൂക്ഷമാകുമെന്നാണ് കരുതുന്നതെന്നും ജലീല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ