കേരളം

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ പകല്‍ മാത്രം തുറക്കണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. കൃത്യമായ മുന്നറിയിപ്പ് നല്‍കി പകല്‍ മാത്രം ഡാമിന്റെ ഷട്ടറുകള്‍ തുറക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ പത്തു ഷട്ടറുകള്‍ തുറന്നിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. തമിഴ്‌നാടിന് എതിരെ വിമര്‍ശനവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തുവന്നിരുന്നു. 

രാത്രികാലങ്ങളില്‍ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ഒരു കാരണവശാലും ഒരു സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടും.മേല്‍നോട്ട സമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് നാല് ഷട്ടറുകളാണ് മുപ്പത് സെന്റീമീറ്റര്‍ വെച്ച് ഉയര്‍ത്തിയത്. അതിന് ശേഷം 2.30ന് ഒന്നുമുതല്‍ എട്ടുവരെയുള്ള ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി.ആദ്യം വെള്ളം തുറന്നുവിട്ടപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് ഷട്ടര്‍ ഉയര്‍ത്തി 2.40നാണ് മെയില്‍ ലഭിക്കുന്നത്. 3.30ന് പത്തുവരെയുള്ള ഷട്ടറുകള്‍ അറുപത് സെന്റീമീറ്റര്‍ വെച്ച് വീണ്ടും ഉയര്‍ത്തി. സെക്കന്റില്‍ 8,000ഘനയടി വെള്ളം ഒഴുക്കി. ഒരു ഓപ്പറേഷന്‍ നടക്കുമ്പോള്‍, കൃത്യമായി അറിയിക്കേണ്ടതാണ്. പാലിക്കപ്പടേണ്ട കാര്യങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് കേരളം വിലയിരുത്തുന്നത്.'-മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയില്‍ നില്‍ക്കുന്ന കേസ് എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെയാണ് കേരളം ഇത്തരം കാര്യങ്ങളെ കാണുന്നത്. സംസ്ഥാനെ ഉയര്‍ത്തിയ വാദഗതിതള്‍ ശരിയാണെന്ന് കാണിക്കാനുള്ള തെളിവുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരുകാരണവശാലും രാത്രി അറിയിപ്പില്ലാതെ പരിധിയില്‍ക്കൂടുതല്‍ വെള്ളം തുറന്നുവിടരുത്'-മന്ത്രി പറഞ്ഞു.

ഏഴു ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

അതേസമയമം, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ഏഴു ഷട്ടറുകള്‍ ഉയര്‍ത്തി. മുപ്പതു സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 2944.77 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി പുറത്തുവിടുന്നത്. പെരിയാര്‍ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കു ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

വൈകിട്ട് നാലു മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ രാത്രി ഉയര്‍ത്തിയ ഷട്ടറുകള്‍ രാവിലെ അടച്ചിരുന്നു. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്കു കൂടിയതോടെ ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് വീണ്ടും ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 142 അടിയാണ് ഡാമിലെ ജലനിരപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി