മലപ്പുറം; വിവാഹഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. 21കാരിയായ ദൃശ്യയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. ദൃശ്യയുടെ ശരീരത്തിൽ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. ഏലംകുളം എളാട് കൂഴന്തറയിൽ ഇന്നലെ രാവിലെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് സഹോദരി ദേവശ്രീക്ക് പരുക്കേറ്റത്. പുല്ല് വെട്ടാൻ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിക്ക് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ശേഷമാണ് ദൃശ്യ മരിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ദൃശ്യയുടെ അച്ഛന്റെ കട തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിൽ പ്രതിയായ വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ