കൊച്ചി; കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. മൂന്ന് ആർഎസ്എസ് - ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ആർ എസ് എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പണ കൊണ്ടുവന്നത് ആർക്കുവേണ്ടിയാണെന്നും ഈ വിവരം ചോർന്നത് എങ്ങനെയാണ് എന്ന കാര്യമാണ് പ്രധാനമായി അന്വേഷിക്കുന്നത്.
മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് വിവരം ചോർന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആർക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന വിവരവും ഇവരിൽ നിന്നും ശേഖരിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കിൻറെയും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജൻറെയും വെളിപ്പെടുത്തൽ.അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജ്, ഡ്രൈവർ ഷംജീറിൻറെ പേരിൽ കൊടകര പൊലീസിന് പരാതി നൽകിയത്. ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണ് ഇതെന്നായിരുന്നു ധർമ്മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇത് കളവാണെന്ന് കണ്ടെത്തി. ശ്രോതസ് വെളിപ്പെടുക്കാനാകാത്ത മൂന്നര കോടി രൂപയാണ് കൊണ്ടുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ