പാലക്കാട്: ഇന്നുമുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂനിയൻ ചെയർമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആദിവാസി കോളനികൾ, അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, ത്രിതല പഞ്ചായത്തുകൾ, വൃദ്ധസദനങ്ങൾ, അംഗനവാടികൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ പാൽ വിതരണം നടത്താനുള്ള ഒരുക്കങ്ങൾ സർക്കാർ നടത്തും.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഫാക്ടറികൾ പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകൾ മലബാറിൽനിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. നിലവിൽ ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന മലപ്പുറമൊഴിച്ച് മറ്റ് ജില്ലകളിൽ പാൽ വിൽപനയിൽ കുറവില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്നുമുതൽ മുഴുവൻ പാലും സംഭരിക്കാമെന്ന് തീരുമാനമെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ