വിളവൂർക്കൽ: മകളെ പീഡിപ്പിച്ചെന്ന പരാതി നൽകിയതിന് പിന്നാലെ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. മകളെ പീഡിപ്പിച്ചതായി രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെയാണ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.
ഭാര്യ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭാര്യയെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിൽ പോക്സോ കേസിൽ ഭർത്താവിനെതിരേയും മലയിൻകീഴ് പോലീസ് കേസെടുത്തു. വെട്ടേറ്റ ഇയാൾ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്.
മൂക്കുന്നിമലയിലെ എയർഫോഴ്സ് കേന്ദ്രത്തിലാണ് തമിഴ്നാട് സ്വദേശിയായ അമ്പതുകാരൻ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള തൃശ്ശൂർ സ്വദേശിനി. കഴിഞ്ഞ ജൂലായിലാണ് ഇവർ വിവാഹിതരായത്. രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ഭർത്താവിന് ആദ്യ വിവാഹത്തിൽ പതിനാറു വയസ്സുള്ള ആൺകുട്ടിയും സ്ത്രീക്ക് ആദ്യ വിവാഹത്തിൽ ആറരവയസ്സുള്ള പെൺകുഞ്ഞുമുണ്ട്.
ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭർത്താവിനെതിരേ സ്ത്രീ നൽകിയത്. പിന്നാലെ രാത്രിയോടെയാണ് ഭർത്താവിനെ കഴുത്തിനു താഴെ വെട്ടേറ്റനിലയിൽ കണ്ടത്. രാത്രി പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസെത്തിയാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ