കോട്ടയം: ജില്ലയില്‍ ഗുണ്ടകള്‍ക്കിടയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജോമോന്‍ ജോസ് കൊലപാതകം നടത്തിയതെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ. ഇയാളെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ തന്റെ സ്വാധീനം നഷ്ടമായി. ഈ സ്വാധീനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഷാന്‍ബാബുവിനെ ആക്രമിച്ചതെന്നാണ് ജോമോന്‍ മൊഴി നല്‍കിയതെന്ന് എസ്പി പറഞ്ഞു.
കൊല നടത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡി ശില്‍പ്പ പറഞ്ഞു. ജോമോനെതിരെ നിരവധി ക്രിമിനല്‍ കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ട്. കൃത്യം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എസ്പി പറഞ്ഞു.
കോട്ടയത്ത് ജോമോന്റെയും സൂര്യന്റെയും നേതൃത്വത്തില്‍ രണ്ട് ഗുണ്ടാ സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലപ്പെട്ട വിമലഗിരി സ്വദേശി ഷാന്‍ബാബു ഗുണ്ടാ തലവന്‍ സൂര്യന്റെ വിശ്വസ്തനായി പ്രവര്‍ത്തിക്കുകയായിരുന്നു. സൂര്യന്റെ സംഘവുമായി ജോമോന് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സൂര്യന്റെ സംഘത്തിന് ഒരു തിരിച്ചടി നല്‍കാന്‍ ജോമോന്‍ പദ്ധതിയിട്ടു. ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഇതിനായി ഷാന്‍ബാബുവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ജോമോന്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറഞ്ഞു. ഉടന്‍തന്നെ പൊലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഞായറാഴ്ച രാത്രി ഷാനിനെ കാമാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനു മുന്നിൽ ജോമോൻ മൃതദേഹം കൊണ്ടിടുന്നതെന്നും കോട്ടയം എസ്പി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ