ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്ത കേരളത്തിലെ ആ 'എംഎല്‍എ'യ്ക്ക് നന്ദിയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിയോടുള്ള അന്ധമായ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നിലപാട് എടുക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വോട്ട്. കേരളം ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും ദ്രൗപദി മുര്‍മുവിന് പിന്തുണ ലഭിച്ചു.
അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ഈ രാജ്യത്തിന്റെ ഏറ്റവും ഉന്നത പദവിയിലേക്ക് എത്തുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കാത്ത ഒരൊറ്റ സംസ്ഥാനമെന്ന നാണക്കേടില്‍ നിന്നാണ് ആ എംഎല്‍എ കേരളത്തെ രക്ഷിച്ചത്. ആ ബഹുമാന്യനായ എംഎല്‍എയെ നമസ്‌കരിക്കുന്നു. കേരളത്തിലെ എംഎല്‍എമാര്‍ക്കിടയില്‍ മോദിക്കുള്ള സ്വീകാര്യതയാണ് ഈ വോട്ടു വിളിച്ചോതുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ ഇഡി അന്വേഷണം വേണ്ട, സിബിഐ അന്വേഷണം മതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. കള്ളപ്പണക്കേസില്‍ ഇഡി അന്വേഷിക്കേണ്ട, സിബിഐ അന്വേഷിച്ചാല്‍ മതിയെന്ന വാദം, ഈ രണ്ട് ഏജന്‍സികളുടേയും ചുമതലകളെക്കുറിച്ച് അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ്.
കേന്ദ്ര ഏജന്‍സിയെ വിശ്വാസമില്ലെങ്കില്‍ സിബിഐയും കേന്ദ്ര ഏജന്‍സിയല്ലേയെന്ന് മുരളീധരന്‍ ചോദിച്ചു. ഇഡി വേണ്ട, സിബിഐയെയാണ് വിശ്വാസം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത്, മുഖ്യമന്ത്രിയുമായി കൂട്ടുചേര്‍ന്ന് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. അധികാരമില്ലാത്ത കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ വാദം. ഈ ഒത്തുതീര്‍പ്പ് ഡീല്‍ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷനേതാവിന്റെ പഴയ വിജിലന്‍സ് കേസിന്റെ കാര്യത്തിലുള്ള ബ്ലാക്ക്‌മെയിലിങിന്റെ ഭാഗമായാണാ ഈ നിലപാടു മാറ്റമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
139 നേക്കാൾ മൂല്യമെന്ന് കെ സുരേന്ദ്രൻ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർവിനു കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ