തിരുവനന്തപുരം: അയണ്‍ സ്‌ക്രാപ്പിന്റെ (ആക്രി) മറവില്‍ വ്യാജ ബില്ലുകള്‍ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇന്‍പുട്ട് ടാക്സ് തട്ടിയെടുത്ത സംഘത്തിന്റെ ആസൂത്രകര്‍ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരുടെയും അവരുടെ അനുയായികളായ മറ്റു രണ്ടുപേരുടെയും വസതികളില്‍ സ്റ്റേറ്റ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തി. പൊലസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. നികുതി വെട്ടിപ്പു സംഘത്തിനു ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കു പൊലീസിന്റെ സഹായം തേടിയത്.
ആക്രിയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ കോട്ടയം സിജി അരവിന്ദിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ജിഎസ്ടി. വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ 8 യൂണിറ്റുകള്‍ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും പത്തോളം വ്യാപാരികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് മനസിലായിരുന്നു. ഇവര്‍ക്ക് പല തവണ സമന്‍സ് നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നല്‍കാന്‍ ഹാജരായില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മണിക്ക് പെരുമ്പാവൂരിലുള്ള ഇവരുടെ വസതികളില്‍ പൊലീസിന്റെ സഹായത്തോടെ പരിശേധന നടത്തിയത്. നികുതിവെട്ടിപ്പ് സംബന്ധിച്ച ചില രേഖകളും തെളിവുകള്‍ അടങ്ങുന്ന അഞ്ചോളം മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി ഈ സംഘം നികുതി വെട്ടിപ്പ് നടത്തിയതായും അതുവഴി 13 കോടി രൂപയോളം നികുതി വെട്ടിപ്പ് നടത്തിയതായുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. വ്യാജ രജിസ്ട്രേഷന്‍ എടുക്കാന്‍ കൂട്ടുനില്‍ക്കുകയും അതിനുവേണ്ട സഹായം നല്‍കുകയും ചെയ്യുന്ന മുഴുവന്‍ പേര്‍ക്കെതിരേയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ജിഎസ്.ടി കമ്മിഷണര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ