തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ എം പി അഡ്വ. എ സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ. ശമ്പളം, യാത്രാബത്ത, പേഴ്‌സണല്‍ സ്റ്റാഫ് ഇനങ്ങളിലാണ് രണ്ടു വര്‍ഷം കൊണ്ട് ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ച കണക്കുകള്‍ നിയമസഭയില്‍ വെച്ച ബജറ്റ് രേഖകളില്‍ നിന്നാണ് പുറത്തു വന്നത്.
2019 20 ല്‍ 3.85 കോടിയും 2020- 21 ല്‍ 3.41 കോടി രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബാലഗോപാല്‍ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ഉള്ളത്. സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച് നിയമസഭയില്‍ നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റതിന് പിന്നാലെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സമ്പത്തിനെ, ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. 2019 ആഗസ്തിലാണ് സമ്പത്തിന്റെ നിയമനം. സമ്പത്തിന് 4 പേഴ്‌സണല്‍ സ്റ്റാഫുകളേയും നല്‍കിയിരുന്നു. ഇപ്പോള്‍ അഡ്വ. സമ്പത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ