കേരളം

മകള്‍ക്ക് നീതി ലഭിച്ചില്ല; കിരണിന്റെ ശിക്ഷ കുറഞ്ഞുപോയി; മേല്‍ക്കോടതിയെ സമീപിക്കും: വിസ്മയയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് നല്‍കിയ 10 വര്‍ഷം തടവു ശിക്ഷ കുറഞ്ഞുപോയെന്ന് വിസ്മയയുടെ മാതാവ് സജിത. പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, മകള്‍ക്ക് നീതി ലഭിച്ചെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. സമൂഹത്തിന് സന്ദേശം നല്‍കുന്ന വിധിയാണിത്. ഇത് കിരണില്‍ മാത്രം ഒതുങ്ങുന്ന കേസല്ല. ഒരുപാടു പേര്‍ക്ക് കേസില്‍ പങ്കുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പിതാവ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്ത് വിധിച്ചത്.

വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷമാണ് കിരണ്‍ ജയിലില്‍ കിടക്കേണ്ടി വരിക. കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും വിധിയില്‍ പറയുന്നു. 

സ്ത്രീധന പീഡനത്തിലൂടെ മരണം (ഐപിസി 304 ബി) - പത്തു വര്‍ഷം തടവ്, സ്ത്രീധന പീഡനം (ഐപിസി 498 എ) -ആറു വര്‍ഷം തടവ്, ആത്മഹത്യാ പ്രേരണ (ഐപിസി 304)  രണ്ടു വര്‍ഷം തടവ്, സ്ത്രീധനം വാങ്ങല്‍ (സ്ത്രീധന നിരോധന നിയമം)- ആറു വര്‍ഷം തടവ്, സ്ത്രീധനം ആവശ്യപ്പെടല്‍ (സ്ത്രീധനനിരോധന നിയമം)- ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. 

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി. ഒരുതരത്തിലുള്ള അനുകമ്പയും പ്രതി അര്‍ഹിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. 

കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്കു ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.

അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു കിരണിന്റെ പ്രതികരണം. അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍ പറഞ്ഞു.കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തലേന്ന് ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തില്‍, സ്്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ ഉപദ്രവിക്കുന്നതായി വിസ്മയ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍