കണ്ണൂര്‍: താന്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വം മറുപടി പറയട്ടേയെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ആളുകള്‍ തന്നെ കേള്‍ക്കാനെത്തിയെന്നും അദ്ദേഹം മാഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്നലെ നടന്ന പരിപാടിയില്‍ പല യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുമുണ്ടായിരുന്നു. കോണ്‍ഗഗ്രസ് പ്രേമികളാണ് ഹാളില്‍ നിറഞ്ഞത്. ഹാളില്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ലായിരുന്നു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ നമ്മളെ കേള്‍ക്കാനും ഈ വിഷയത്തെ കുറിച്ച് മനസ്സിലാക്കാനും എത്തിയിരുന്നു. ബാക്കിയെല്ലാം വേറെ ആളുകള്‍ സംസാരിച്ചോട്ടെ. എംകെ രാഘവന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അത് നടക്കട്ടേ, അത് കഴിഞ്ഞിട്ട് എന്താണ് ചെയ്യേണ്ടതെന്ന് കാണാം.'- അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ നേതാക്കള്‍ക്ക് പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന്, അവരോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി. താന്‍ കേരളത്തിലെ എംപിയാണ്, താന്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ മുരളീധരന്റെ വിമര്‍ശനത്തിനോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. താനെന്തിനാ ഇതിനൊക്കെ മറുപടി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തെ സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റ് പറയും. സംഘടനാപരമായ കാര്യമാണ്. താനല്ല അഭിപ്രായം പറയേണ്ടത്. അവസാന വാക്ക് കെപിസിസി പ്രസിഡന്റിന്റേതാണ്. എല്ലാവരുംകൂടി ആലോചിച്ച് എടുത്തിരിക്കുന്ന തീരുമാനം അദ്ദേഹം പറയും. കെ മുരളീധരന് എതിരെ വി ഡി സതീശന്‍ എന്ന രീതിയില്‍ അടിക്കുറിപ്പെഴുതാന്‍ താന്‍ ഒന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാവുന്നതിന് എതിര്‍പ്പുള്ളവരാണ് ഗൂഢാലോചന നടത്തിയവര്‍ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവച്ചവര്‍ ആവാം ഇവരെന്നും മുരളി പറഞ്ഞു.സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ സംഭവിച്ചത്. അതു ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നു മാത്രമേ പറയാനുള്ളൂ. എന്താണ് സംഭവിച്ചതെന്നു തനിക്കറിയാം.
ആര്‍എസ്എസിന്റെ വര്‍ഗീയതയ്ക്ക് എതിരായ പരിപാടിയാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര പിന്നിട്ട സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടി നടത്തണമെന്ന് എഐസിസിയുടെ ആഹ്വാനമുണ്ട്. ഇത്തരമൊരു പരിപാടിയില്‍നിന്ന് ഏതോ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി എന്നു കരുതാനാവില്ല. ശക്തമായ ഇടപെടല്‍ കൊണ്ടാണ് അവര്‍ പിന്‍മാറിയത്. ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസിനെ കുറ്റം പറയാനാവില്ല. അതുക്കും മേലെയാണ് നടന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഷാഫി പറമ്പിലിന് ഇതിലൊന്നും പങ്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഇരട്ടക്കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന് ജയിലില്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ; സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ