തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ബാനറും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോടെയെന്ന് രാജ്ഭവൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് പോസ്റ്ററുകൾ സ്ഥാപിച്ചതെന്നും രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നു.
ക്യാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത് സംഭവിക്കില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർന്നതിൻറെ തുടക്കമാണിതെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ ബോധപൂർവമായ ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിൻറെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാർത്താകുറിപ്പിൽ രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയത്. 'ചാന്‍സലര്‍ ഗോ ബാക്ക്' എന്ന് ഇംഗ്ലീഷിലും 'സംഘി ചാന്‍സര്‍ വാപസ് ജാവോ' എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്.
'മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍' എന്ന് എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ടായിരുന്നു. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നും, ചാന്‍സലര്‍ ആരാ രാജാവോ, ആര്‍എസ്എസ് നേതാവോ എന്നുമുള്ള പോസ്റ്ററുകളും സര്‍വകാലശാലയില്‍ എസ്എഫ്ഐക്കാര്‍ പതിച്ചിരുന്നു. തനിക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനർ നീക്കം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് എത്തിയിരുന്നു. സർവകലാശാല ഗസ്റ്റ്ഹൗസിന് മുമ്പിലെ ബാനർ നീക്കം ചെയ്യാൻ കർശന നിർദേശം നൽകിയ ഗവർണർ മലപ്പുറം എസ്പിയോട് ക്ഷുഭിതനായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ