തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം തേടിയേക്കും. വിഷയത്തില്‍ വിശദാംശങ്ങള്‍ തേടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.
ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും ലീഗല്‍ അഡ്വൈസർ നല്‍കിയ നിയമോപദേശത്തിലുണ്ട്.
കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം.
ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം നാലിന് ബുധനാഴ്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താനാണ് സിപിഎം നേതൃയോഗത്തില്‍ ധാരണയായിരുന്നത്. ഇതനുസരിച്ചാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വിഷയം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്.
സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഗവർണർ ഇന്നലെ പറഞ്ഞത്. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. സജി ചെറിയാന്‍ രാജിവെച്ചത് ഭരണഘടനാ ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനുമാണ്. രാജിവെച്ച സാഹചര്യത്തില്‍ എന്ത് മാറ്റമാണുണ്ടായത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ