മുണ്ടക്കയം; മൂന്നു വയസുകാരന്റെ കൊഞ്ചിയുള്ള സംസാരം കേട്ട് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ചവർ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച് മൂന്നംഗ സംഘം അച്ഛനേയും അമ്മയേയും മർദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിലായിരുന്നു ആക്രമണം. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മയുമായാണ് അക്രമി സംഘം ആദ്യം കയർത്തത്. യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു മർദനം.
നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ