വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടാതിരുന്ന എട്ട് വയസുകാരന്റെ കാലിൽ തറച്ചുകയറിയ മുള്ള് പിതാവ് പുറത്തെടുത്തു. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജൻ-വിനീത ദമ്പതികളുടെ മകൻ നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്.
കളിക്കുന്നതിനിടെ മുള്ള് തറച്ചതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതിയാണ് നിദ്വൈതിനെ മാന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. അന്ന് മരുന്ന തന്ന് വിട്ടെങ്കിലും വേദന കുറയാതിരുന്നതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ കാര്യമായ ചികിത്സ ഇവിടെ നിന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
അവസാനം എക്സ്‌റെ എടുത്തപ്പോൾ കാലിൽ എന്തോ തറച്ചിരിപ്പുണ്ടെന്നും അത് എടുക്കാൻ ആശുപത്രിയിൽ സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. 10ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും 11ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ ഡോക്ടറർമാർക്ക് കുട്ടിയുടെ കാലിൽ തറച്ചിരുന്ന മുള്ള് കണ്ടെത്താനായില്ല.
17ന് വീട്ടിലെത്തിയ കുട്ടിക്ക് വേദന കൂടിയതോടെ പിതാവ് രാജൻ കാലിലെ കെട്ട് അഴിച്ച് പരിശോധിച്ചപ്പോൾ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്നും അൽപം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളിനിൽക്കുന്നതും കണ്ടു. പഴുപ്പ് തുടച്ച് നീക്കിയ ശേഷം കത്രിക ഉപയോഗിച്ച് തള്ളി നിന്ന വസ്തു ഇളക്കി നോക്കിയപ്പോൾ ഒന്നര സെന്റീമീറ്റർ നീളമുള്ള മുള്ളാണ് കണ്ടെത്തിയത്. തുടർന്ന് മുള്ള് കണ്ടെത്തിയ ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇരുമെഡിക്കൽ കോളജുകളിലേയും അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവ് രാജൻ പരാതി നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ