മലപ്പുറം; താനൂർ ബോട്ട് ദുരന്തവുമായി അറസ്റ്റു ചെയ്ത ബോട്ടുടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു.
ബോട്ടിന്റെ ഡ്രൈവറും സഹായിയും ഇപ്പോഴും ഒളിവിലാണ്. ഇന്ന് വൈകിട്ടാണ് താനൂരിൽ നിന്ന് നാസറിനെ പൊലീസ് അറസ്റ്റു ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറിലുണ്ടായിരുന്ന നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ 22 പേരാണ് മരിച്ചത്. ഇതിൽ 15 പേരും കുട്ടികളാണ്. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ