കൊച്ചി: അര്‍ബുദ ചികിത്സയിലെ സുപ്രധാനമായ കീമോതെറാപ്പി അടുത്ത 20 വര്‍ഷത്തിനകം അപ്രസക്തമാകുമെന്ന് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. എം വി പിള്ള. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഓങ്കോളജി പ്രൊഫസറാണ് ഡോ. പിള്ള.
നേരത്തെയുള്ള രോഗനിര്‍ണയത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. നിങ്ങള്‍ക്ക് സ്തനാര്‍ബുദത്തിന്റെ കുടുംബ ചരിത്രമുണ്ടെങ്കില്‍, പ്രോസ്റ്റേറ്റ് അല്ലെങ്കില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന മ്യൂട്ടേഷനുകള്‍ പരിശോധിക്കേണ്ടതുണ്ട്. സ്‌ക്രീനിങ്ങിലൂടെ ഇത് കണ്ടെത്താനാകും.
കുടുംബ ചരിത്രം പരിശോധിച്ചാല്‍, അപകടസാധ്യതാ ഘടകങ്ങള്‍ വിലയിരുത്താം. അതിനെ റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍ എന്ന് വിളിക്കുന്നു.
പാരമ്പര്യ അര്‍ബുദങ്ങള്‍ മൊത്തം കേസുകളില്‍ 15% മാത്രമേ വരുന്നുള്ളൂ. സ്തനാര്‍ബുദം പോലെയുള്ള ചില അര്‍ബുദങ്ങള്‍ പാരമ്പര്യമാണ്. മൂന്നാം സ്‌റ്റേജിലാണെങ്കില്‍ മാത്രമേ സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയുള്ളൂ എന്നും ഡോ, എംവി പിള്ള പറഞ്ഞു.
കാന്‍സറിന്റെ നാലാം ഘട്ടത്തിലാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നത്. കാന്‍സറിന് ഇമ്യൂണോ തെറാപ്പി ചികിത്സ വളരെ ചെലവേറിയതാണ്. അത് താങ്ങാനാവുന്ന തരത്തില്‍ എത്തിക്കാന്‍ ശ്രമിക്കണം. അതിനായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് ഡോ. എംവി പിള്ള ആവശ്യപ്പെട്ടു. കാന്‍സര്‍ പ്രതിരോധത്തിന് ചക്ക സഹായിക്കുമെന്ന് ചില ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ അത് ആധികാരിക വിവരങ്ങളോ പഠനങ്ങളെ അടിസ്ഥാനമാക്കിയോ ഉള്ളതല്ല. ശരിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ, ഇവ വെറും ധാരണകള്‍ മാത്രമാണെന്നും ഡോ. പിള്ള പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ